കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നു പേര്‍ കൂടി പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. ദ്വാരപാലക പാളി കേസില്‍ രണ്ടുപേരും കട്ടിളപ്പാളി കേസില്‍ ഒരാളെയും പ്രതി ചേര്‍ക്കുമെന്ന് എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. ആകെ നാലുപേരുടെ പങ്കാളിത്തത്തില്‍ കൂടുതല്‍ പരിശോധന നടത്തിയെന്നും കുറ്റകൃത്യത്തില്‍ മൂന്നുപേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായും എസ്‌ഐ.ടി വിശദമാക്കിയിട്ടുണ്ട്.
ശബരിമല സ്വര്‍ണപാളിയിലെ സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധന നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഎസ്എസ്‌സിയിലായിരുന്നു സാമ്പിളുകള്‍ ആദ്യം പരിശോധനയ്ക്കായി അയച്ചത്. മറ്റൊരു ഏജന്‍സിയില്‍ കൂടി പരിശോധന നടത്തണമെന്ന് എസ്ഐടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി അംഗീകരിച്ചിരിക്കുന്നത്.
ശബരിമലയിലെ സ്വര്‍ണം കൈകാര്യം ചെയ്തതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് എസ്ഐടി അന്വേഷണം ഉള്‍പ്പെടെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇത് ഏത് തരത്തില്‍ ആണ് നടന്നതെന്നതില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇതിന് വേണ്ടിയുള്ള പരിശോധനകളുമായി മുന്നോട്ട് പോകാനാണ് കോടതി നിര്‍ദേശം. 2025 ലെ സ്വര്‍ണം പൂശലില്‍ ശാസ്ത്രീയവശം കൂടി പരിശോധിക്കാന്‍ കോടതി നിര്‍ദേശിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള: കൂടുതല്‍ പേർ പ്രതികളാകുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍
- Related News
- Latest News