സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ വിടാതെ മോട്ടോര്‍ വാഹനവകുപ്പ്. ബസ് ഇന്ന് യാത്ര തുടങ്ങിയതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് ഇന്നും തടഞ്ഞു. പുതുക്കാട് വെച്ചാണ് ബസ് തടഞ്ഞത്. നിയമപരമായ പരിശോധനയാണെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ബസിന്റെയും ഡ്രൈവറുടെയും രേഖകള്‍ ശേഖരിച്ച ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്നും മടങ്ങിയത്. പരിശോധനയ്ക്ക് ശേഷം വിട്ടയച്ച ബസ് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. പരിശോധനയെ തുടര്‍ന്ന് ഏറെ വൈകിയാണ് ബസിന്റെ യാത്ര. കോയമ്പത്തൂര്‍ വരെ ബസുടമയും യാത്രയുടെ ഭാഗമാകുന്നുണ്ട്.
തുടര്‍ച്ചയായി ബസ് തടയുന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടിയ്ക്ക് പിന്നാലെ നാട്ടുകാരും രംഗതെത്തി. ഇങ്ങനെ ബസ് തടയുന്നത് എന്തിനെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. എന്നാൽ, നിയമപരമായ പരിശോധനയുടെ ഭാഗമായാണിതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പരിശോധനയ്ക്കിടെ പുതുക്കാട് വച്ച് നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂക്കിവിളിച്ചു.
പാലിയേക്കര ടോള്‍ പ്ലാസയില്‍ വച്ച് നാട്ടുകാര്‍ ബസിനും ഉടമ ഗിരീഷിനും സ്വീകരണം നല്‍കിയിരുന്നു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് യാത്ര തുടങ്ങിയ ബസ് 100 മീറ്റര്‍ പിന്നിട്ടപ്പോളാണു പരിശോധനയുമായി എത്തിയ എംവിഡി പെര്‍മിറ്റ് ലംഘിച്ചെന്ന കുറ്റം ചുമത്തി 7500 രൂപ പിഴയിട്ടത്. തുടര്‍ന്നു പാലാ ഇടപ്പാടിയില്‍ വച്ചും അങ്കമാലിയില്‍ വച്ചും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും ബസ് തടഞ്ഞു. നാട്ടുകാരുടെ ഭാഗത്തു നിന്ന് പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് ബസ് വിട്ടയയ്ക്കുകയായിരുന്നു.
അതേസമയം, ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും കോടതിയാണോ മോട്ടര്‍വാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നുമായിരുന്നു ബസ് ഉടമ പാലാ സ്വദേശി ബേബി ഗിരീഷിന്റെ പ്രതികരണം.
ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്കു സര്‍വീസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ വച്ച് മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുകയായിരുന്നു. വൈപ്പര്‍ ബ്ലേഡിനു കനംകുറവ്. മഡ്ഫ്‌ലാപ് നട്ട് അയഞ്ഞു കിടക്കുന്നു. ബ്രേക്ക് ചവിട്ടുമ്പോള്‍ എയര്‍ പോകുന്ന ശബ്ദം കേള്‍ക്കുന്നു. യാത്രക്കാരുടെ ഫുട്റെസ്റ്റിന്റെ റബറിനു തേയ്മാനം. എന്നിങ്ങനെയുള്ള കുറ്റങ്ങളാണു കണ്ടെത്തിയത്. 45 ദിവസങ്ങള്‍ക്കു ശേഷം കുറവുകള്‍ പരിഹരിച്ചു ഫിറ്റ്‌നസ് ടെസ്റ്റ് പാസായ ബസ്, ഒക്ടോബര്‍ 16ന് വീണ്ടും സര്‍വീസ് തുടങ്ങി. എന്നാൽ, റാന്നിയിൽ വച്ച് ബസ് വീണ്ടും എംവിഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. തുടർന്ന് ഒക്ടോബർ 16നു വീണ്ടും സര്‍വീസ് തുടങ്ങി. റാന്നിയിലെത്തിയപ്പോള്‍ മോട്ടര്‍ വാഹന വകുപ്പ് വീണ്ടും പിടികൂടി.’വയലേഷന്‍ ഓഫ് പെര്‍മിറ്റ്’ ചൂണ്ടിക്കാട്ടി ബസ് പിടിച്ചെടുത്തു. തുടര്‍ന്ന് ബസ് ഉടമയ്ക്കു തിരികെ നല്‍കണമെന്നു റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിടുകയായിരുന്നു.