സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളികെയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള സദസ്സിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും ഉദ്ഘാടന പരിപാടിയിൽ സന്നിഹിതരായിരുന്നു. ശുചിത്വ പ്രതിജ്ഞയോടെയായിരുന്നു ചടങ്ങിന് തുടക്കം കുറിച്ചത്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും പരാമ്പരാഗത തുളുനാടൻ ശൈലിയായിരുന്നു കാസർഗോഡുകാർ സ്വീകരിച്ചത്. കൊമ്പും വാദ്യവും മുഴക്കിയാണ് മന്ത്രിസഭയെ വേദിയിലേക്ക് ആനയിച്ചത്. വേദിയിലെത്തിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പരമ്പരാഗത തലപ്പാവ് അണിയിച്ചു സ്വീകരിച്ചു.
പരിപാടിയിൽ ചീഫ് സെക്രട്ടറി ഡോ വി വേണു സ്വാഗതം പറഞ്ഞു. ഭരണനിർവ്വഹണത്തിൻ്റെ പുതിയ അധ്യായം എന്നായിരുന്ന ചീഫ് സെക്രട്ടറി നവകേരള സദസ്സിനെ വിശേഷിപ്പിച്ചത്. റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. വെറുതെ ചുറ്റിക്കറങ്ങലല്ല ലക്ഷ്യമെന്നും വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് യാത്രയെന്നും കെ രാജൻ പറഞ്ഞു. നേരത്തെ എ കെ ശശീന്ദ്രൻ, സജി ചെറിയാൻ, അടക്കമുള്ള മന്ത്രിമാർ മണ്ഡലങ്ങളിൽ നേരിട്ട് പോയി പ്രശ്നങ്ങൾ പഠിച്ചിരുന്നു. അതിന്റെയൊക്കെ തുടർച്ചയാണ് നവകേരള യാത്രയെന്നും കെ രാജൻ പറഞ്ഞു.