അന്തര്‍ സംസ്ഥാന ബസുകള്‍ക്ക് ഗതാഗത വകുപ്പ് അനിയന്ത്രിതമായി പിഴ ഈടാക്കുന്നതിനെതിരെ ആഢംബര ബസുടമകളുടെ സംഘടന. കേരളവും തമിഴ്നാടും പിഴ ഇടുന്നതിനെതിരെ സുപ്രിംകോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടെന്നും അനുകൂല നടപടിയില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് സമരം ചെയ്യുമെന്നും പിഴത്തുക അടയ്ക്കില്ലെന്നും ബസുടമകള്‍ പറഞ്ഞു. ഇന്ന് രാവിലെ കൊച്ചിയില്‍ വിളിച്ച വാർത്താ സമ്മേളനത്തിലാണ് ബസുടമകൾ ഇക്കാര്യം വ്യക്തമാക്കിയത്.
7500 രൂപ മുതല്‍ 15,000 രൂപ വരെ അനാവശ്യമായി പിഴ ഇനത്തില്‍ എം വി ഡി ഈടാക്കുന്നുണ്ട്. ഈ പിഴ തുക അടയ്ക്കില്ല. എംവിഡിയുടെ ഈ നടപടിയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബസുടമകള്‍ പറഞ്ഞു.
അതേസമയം, തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന് ബസ് ഇന്ന് വിട്ടുൽകി. പെര്‍മിറ്റ് ലംഘനത്തിന് പിഴ അടച്ച ശേഷമാണ് ബസ് തമിഴ്നാട് മോട്ടോര്‍ വാഹന വകുപ്പ് വിട്ടു നല്‍കിയത്. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇന്ന് വൈകീട്ട് മുതല്‍ സര്‍വീസ് പുനഃരാരഭിക്കുമെന്ന് ബസ് ഉടമ ഗിരീഷ് അറിയിച്ചു.