കാർഷിക കടശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സഹകരണ രജിസ്‌ട്രാർ ലഭ്യമാക്കിയ പട്ടിക അനുസരിച്ചുള്ള തുകയാണ് അനുവദിക്കുന്നത്. ഈ വർഷം ബജറ്റിൽ വകയിരുത്തിയ തുക പൂർണമായും അനുവദിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 2016 മാർച്ച് 31 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിനായി പരിഗണിക്കണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനു പുറമേ, വ്യക്തിഗത അപേക്ഷകൾ സംസ്ഥാന കർഷക കടാശ്വാസ കമ്മീഷനിൽ ഡിസംബർ 31 വരെ സ്വീകരിക്കുന്നതാണ്. കമ്മീഷനിൽ നേരിട്ടോ തപാൽ മുഖേനയോ കർഷകർക്ക് അപേക്ഷിക്കാം.
കുടിശ്ശിക 50000 രൂപ വരെയാണെങ്കിൽ തുകയുടെ 75 ശതമാനം വരെയും 50000 രൂപയ്ക്ക് മുകളിലാണെങ്കിൽ തുകയുടെ 50 ശതമാനം വരെയും കടാശ്വാസമായി അനുവദിക്കും.