കുസാറ്റില്‍ ഗാന മേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുെപെട്ട് മരിച്ച വിദ്യാര്‍ത്ഥികളുടെ മൃതദേഹം ക്യാമ്പസിൽ എത്തിച്ചു. സഹപാഠികളും അധ്യാപകരും അടക്കമുള്ളവർ അന്തിമോപചാരമർപ്പിക്കാനെത്തി. സാറാ തോമസ്, അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ ഭൌതികശരീരങ്ങളാണ് ക്യാമ്പസില്‍ പൊതുദര്‍ശനത്തിന് വച്ചത്. ആൽവിൻ ജോസഫിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
സാറാ തോമസിന്റെ മൃതദേഹമാണ് പൊതുദര്‍ശനത്തിന് ആദ്യം കൊണ്ടുവന്നത്. ഇതിനു പിന്നാലെ ദുരന്തത്തില്‍ മരിച്ച അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുടെ മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി കാമ്പസിലേക്ക് കൊണ്ടുവന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം കാമ്പസില്‍ എത്തിച്ചത്. രണ്ട് പേരുടെ പോസ്റ്റ്‌മോര്‍ട്ടം കളമശേരി മെഡിക്കല്‍ കോളേജിലും മറ്റ് രണ്ട് പേരുടേത് എറണാകുളം ജനറല്‍ ആശുപത്രിയിലുമാണ് നടന്നത്. അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി ആല്‍വിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ആന്‍ റുഫ്തയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഇറ്റലിയിലുള്ള അമ്മ എത്തിയശേഷമായിരിക്കും സംസ്കാരം. കോളജ് ക്യാമ്പസിലെ പൊതു ദര്‍ശനത്തിന് ശേഷം പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ ആന്‍ റുഫ്തയുടെ മൃതദേഹം സൂക്ഷിക്കുക. സാറയുടെ സംസ്കാരം നാളെ രാവിലെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലുള്ള മറ്റൊരാള്‍ കളമശേരി മെഡിക്കല്‍ കോളേജ് ഐസിയുവിലാണ് ഉള്ളത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഗാനമേളയ്ക്ക് തൊട്ടുമുമ്പ് മഴയെ തുടർന്ന് വിദ്യാർത്ഥികൾ ഗാന നിശ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് തള്ളിക്കയറുകയും തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ദുരന്തം സംഭവിക്കുകയും ചെയ്തത്.