നവകേരള സദസ് ഇന്ന് മലപ്പുറം ജില്ലയിൽ. ഇന്ന് ഒൻപത് മണിക്ക് തിരൂർ ബിയാൻകോ കാസിലിൽ നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികൾക്ക് തുടക്കമാവുക. പ്രഭാത സദസ്സിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. 11 മണിയോടെ ജില്ലയിലെ ആദ്യ നവകേരള സദസിനായി പൊന്നാനിയിലേക്ക് തിരിക്കും.
വൈകീട്ട് മൂന്നിന് തവനൂർ, 4.30 ന് തിരൂർ, ആറിന് താനൂർ എന്നിങ്ങനെയാണ് നവകേരള സദസ്സിന്റെ സമയക്രമം. 16മണ്ഡലങ്ങളിലെ പരിപാടികൾക്കായി ഈ മാസം 30 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലുണ്ടാവും. യൂത്ത് കോൺഗ്രസിന്റെയും യൂത്ത് ലീഗിന്റെയും പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
നവകേരള സദസിനായി സ്‌കൂൾ ബസുകൾ വിട്ടു നൽകണമെന്ന സർക്കുലർ വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് സർക്കുലർ പിൻവലിച്ചത്. തുടർനടപടി വേണ്ടെന്നും സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
അതേസമയം, നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ വിട്ടു നല്‍കണമെന്ന ഉത്തരവും കുട്ടികളെ പങ്കെടുപ്പിക്കാൻ ഉള്ള നിർദേശവും ചോദ്യം ചെയ്ത് നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് ആണ് രണ്ട് ഹർജികളും പരിഗണിക്കുന്നത്.