കുസാറ്റ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് വിദ്യാർത്ഥികളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ സൈക്കോ സോഷ്യല്‍ ടീമിന്റെ സേവനം ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
സംഭവത്തിൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. അപകട സമയത്തെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കയ്യിൽ നിന്ന് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സംഘാടകർ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാത്തത് എന്തുകൊണ്ട് എന്നും പരിശോധിക്കും. തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
ഇതിനിടെ, അഭിഭാഷകന്റെ പരാതിയിൽ കുസാറ്റ് വിസിക്കെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ്. പരാതിയിൽ കേസെടുക്കാൻ സാധിക്കില്ല എന്ന് പൊലീസിന് നിയമപദേശം ലഭിച്ചു. സുപ്രിം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടനാണ് ഇമെയിലിലൂടെയാണ് വിസിക്കെതിരെ പരാതി നൽകിയത്.