Newsperseconds.com

കൊല്ലത്ത് വയോധികയെ ക്രൂരമായി മർദിച്ച സംഭവം; മരുമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

Untitled Design (32)

വയോധികയെ ക്രൂരമായി മർദിച്ച സംഭവത്തിൽ മരുമകളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കസേരയിൽ ഇരിക്കുന്ന അമ്മയെ മരുമകൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനു പിന്നാലെയാണ് അധ്യാപിക കൂടിയായ മരുമകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. ഇത് ഒരു വർഷം മുൻപുള്ള ദൃശ്യങ്ങളെന്ന് പൊലീസ് വ്യക്തമാക്കി. 80 വയസുള്ള വയോധികയ്ക്കാണ് മർദ്ദനമേറ്റത്.

ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ അധ്യാപികയ്ക്കെതിരെ വൻ പ്രതിഷേധമാണ് സമൂഹ​ മാധ്യമങ്ങളിലടക്കം ഉയർന്നു വന്നത്.

വൃദ്ധയെ യുവതി വീട്ടിനകത്ത് വച്ച് മര്‍ദ്ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്കുപറയുന്നതും ആണ് വീഡിയോയില്‍ കാണുന്നത്. പകല്‍സമയമാണ്. വീട്ടിനകത്ത് ടിവി ഓണ്‍ ചെയ്തിട്ടുണ്ട്. യുവതിയെയും വൃദ്ധയെയും കൂടാതെ രണ്ട് ചെറിയ കുഞ്ഞുങ്ങളെയാണ് പ്രത്യക്ഷമായി വീഡിയോയില്‍ കാണുന്നത്. വീഡിയോ പകര്‍ത്തുന്നത് ഒരു പുരുഷൻ ആണെന്നാണ് മനസിലാകുന്നത്.

യുവതി വൃദ്ധയോട് ആദ്യം എഴുന്നേറ്റ് പോകാൻ പറയുന്നുണ്ട്. വളരെ മോശമായ ഭാഷയിലാണ് ഇത് പറയുന്നത്. ശേഷം വൃദ്ധയെ ഇവര്‍ ശക്തിയായി പിടിച്ച് തറയിലേക്ക് തള്ളിയിടുകയാണ് ചെയ്യുന്നത്. വീണിടത്ത് നിന്ന് ഏതാനും സെക്കൻഡുകള്‍ അങ്ങനെ തന്നെ കിടന്ന ശേഷം ഇവര്‍ തനിയെ എഴുന്നേറ്റിരിക്കുന്നു. നിവര്‍ന്നുനില്‍ക്കാൻ തന്നെയൊന്ന് സഹായിക്കണം എന്ന് വീഡിയോ പകര്‍ത്തുന്നയാളോടോ മറ്റോ വൃദ്ധ ആവശ്യപ്പെടുന്നതും കേള്‍ക്കാം.

ഇത് നിങ്ങളുടെ വീടല്ലേ, നിങ്ങളെന്തിന് എഴുന്നേറ്റ് പോകണം എന്നെല്ലാം ഇദ്ദേഹം വൃദ്ധയോട് ചോദിക്കുന്നുണ്ട്. വഴക്ക് ഒഴിവാക്കാം എന്നതാണ് വൃദ്ധയുടെ നിലപാട്. നിങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പോകണം, പരാതിപ്പെടണം എന്നും ഇയാൾ പറയുന്നുണ്ട്. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ സംഭവങ്ങള്‍ ഫോണില്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ട യുവതിയും തന്‍റെ ഫോണെടുത്ത് ക്യാമറ ഓണ്‍ ചെയ്ത് ദൃശ്യങ്ങൾ പകർത്തുന്നുണ്ട്. മോശമായ രീതിയില്‍ വസ്ത്രം ഉയര്‍ത്തിക്കാണിക്കുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്നുണ്ട്.

Share this Article

Leave a Comment