കനത്ത മഴയിലും ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇന്ന് മണിക്കൂറിൽ 3600 മുതൽ 4000 വരെ ഭക്തരാണ് പതിനെട്ടാം പടി ചവിട്ടുന്നത്. വെർച്യുൽ ക്യു വഴി 90,000 പേരാണ് ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ മഴ ഇല്ലാത്തതിനാൽ സന്നിധാനത്ത് തിരക്കാണ് അനുഭവപ്പെടുന്നത്. സ്പോട്ട് ബുക്കിങ്ങിലൂടെയും കാനന പാതയിലൂടെയും കൂടുതൽ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമാവധി വേഗത്തിൽ ഭക്തരെ ദർശനം നടത്തി സന്നിധാനത്ത് നിന്ന് തിരികെ അയയ്ക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം.
അതേസമയം, ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ബി.എസ്.എൻ.എല്ലുമായി സഹകരിച്ച് സൗജന്യ വൈഫൈ ലഭ്യമാക്കാൻ ദേവസ്വം ബോർഡ് തയ്യാറെടുക്കുകയാണ്. ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. നെറ്റ്വർക്ക് ലഭിക്കാത്തത് കാരണം വീട്ടിലേക്കും മറ്റും ബന്ധപ്പെടാനാകാതെ വരുന്ന ഭക്തർക്ക് ആശ്വാസം പകരുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം.