ശബരിമലയിൽ 41 ദിവസത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം. തങ്കഅങ്കി ചാർത്തിയുള്ള മണ്ഡല പൂജ ചടങ്ങുകൾ പൂർത്തിയായി. ഇന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. ശേഷം മകരവിളക്ക് പൂജയ്ക്കായി ഡിസംബർ 30ന് നട വീണ്ടും തുറക്കും.
കലശാഭിഷേകത്തിനും കളാഭിഷേകത്തിനും ശേഷമാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ കാർമികത്വത്തിൽ അയ്യപ്പന് തങ്കഅങ്കി ചാർത്തിയത്. ഇന്ന് ഉച്ചയോടെ പമ്പയിൽ നിന്നും നിലയ്ക്കലിൽ നിന്നുമുള്ള തീർത്ഥാടകരുടെ വരവ് നിന്നു. സന്നിധാനത്തും തിരക്ക് കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെക്കാൾ ഒന്നര ലക്ഷത്തോളം തീർത്ഥാടകർ അധികമായി എത്തി അയ്യനെ കാണാൻ എത്തിയത്. വരുമാനത്തിലും സർവകാല റെക്കോർഡാണ്. കഴിഞ്ഞ വർഷത്തെക്കാൾ 18.72 കോടി രൂപയാണ് അധികമായി ലഭിച്ചത്. 241.71 കോടി രൂപയാണ് 39 ദിവസത്തെ ആകെ വരുമാനം. എണ്ണിത്തീരാത്ത കാണിക്ക വരുമാനം കൂടി ചേർത്താൽ വരുമാനം 250 കോടി കടക്കും.