മണ്ഡലകാല പൂജകൾക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾ ശബരിമലയിൽ നടന്നു. സന്നിധാനവും പതിനെട്ടാംപടിയും പരിസരപ്രദേശങ്ങളിലെയും ശുചീകരണ പ്രവർത്തനങ്ങൾ മരാമത്ത് വകുപ്പും കേരള അഗ്നിരക്ഷാസേനയും ശബരിമല വിശുദ്ധി സേനയും സംയുക്തമായാണ് നടത്തിയത്. സന്നിധാനത്തെ ആഴിയും ശുചീകരിച്ചു.
1500 ൽ പരം ജീവനക്കാരാണ് പമ്പ മുതൽ സന്നിധാനം വരെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജൈവ അജൈവ മാലിന്യങ്ങൾ പ്രത്യേകം വേർതിരിച്ചാണ് ട്രാക്ടറിൽ നീക്കം ചെയ്തത്. മണ്ഡലപൂജകൾ കഴിഞ്ഞു നടയടച്ചതിനു ശേഷമുള്ള ആദ്യ ദിവസമായ വ്യാഴാഴ്ച്ച (28) സന്നിധാനം, പതിനെട്ടാം പടി, മാളികപ്പുറം, വാവര്നട, മഹാകാണിക്ക, അരവണ കൗണ്ടർ പരിസരം, നടപ്പന്തൽ, ക്യൂ കോംപ്ലക്സ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സന്നിധാനവും പതിനെട്ടാം പടിയും പരിസരവും വെള്ളം ഉപയോഗിച്ച് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും വൃത്തിയാക്കി.
മണ്ഡലകാല പൂജകൾക്ക് ശേഷം ആഴിയിലെ ചാരം നീക്കംചെയ്യുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മകരവിളക്ക് മഹോത്സവത്തിന് 30 ന് ശനിയാഴ്ച നട തുറന്നതിനു ശേഷം മേൽശാന്തി ആഴിയിൽ വീണ്ടും അഗ്നി തെളിയിക്കും.