രാഷ്ട്രപിതാവിന്റെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് ധരിപ്പിച്ച് അപമാനിച്ച സംഭവത്തിൽ ആലുവയിലെ എസ്.എഫ്.ഐ. നേതാവ് അദീൻ നാസറിനെ കോളേജിൽനിന്നും സസ്പെൻഡ് ചെയ്തു. വാർത്തകളിലെയും സമൂഹമാധ്യമങ്ങളിലെയും ദൃശ്യങ്ങളിൽ നിന്നും ഇയാൾ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്നാണ് കോളേജ് പ്രിൻസിപ്പലിന്റെ സസ്പെൻഷൻ ഓർഡറിലെ വിശദീകരണം.
ആലുവ ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അഞ്ചാംവർഷ ബി.കോം എൽ.എൽ.ബി. വിദ്യാർഥിയാണ് അദീൻ. കോളേജിലെ ഗാന്ധി പ്രതിമയിൽ കൂളിങ് ഗ്ലാസ്സ് ചാർത്തി, അദീൻ ഫോട്ടോയെടുക്കുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ‘ഗാന്ധിജി എന്തായാലും മരിച്ചയാളല്ലേ..’ എന്ന് പറയുന്നതും വീഡിയോയിൽ കേൾക്കാം. ഈ മാസം 21നാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം. ദൃശ്യങ്ങൾ കോളേജിലെയും മറ്റും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നെങ്കിലും സംഭവം വിവാദമായതോടെ ഡിലീറ്റ് ചെയ്തു.
സംഭവത്തിൽ എടത്തല പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കോളേജ് അദീനെ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നത്. അന്വേഷണ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം, സംഭവം നടക്കുമ്പോൾ അദീൻ നാസർ എസ്.എഫ്.ഐ. ഭാരവാഹി ആയിരുന്നില്ലെന്നും സംഭവത്തിനുമുമ്പേ ആലുവ ഏരിയ കമ്മിറ്റിയിൽനിന്നും കോളേജ് യൂണിയൻ ഭാരവാഹിത്വത്തിൽനിന്നും മാറ്റിയിരുന്നെന്നാണ് എസ്.എഫ്.ഐ പറയുന്നത്.