തമിഴ്‌നാട് പന്തലൂരിൽ 3 വയസുകാരിയെ പുലി കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. പുലിയെ വെടിവച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പന്തലൂരിൽ റോഡ് ഉപരോധിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പന്തലൂർ, ഗൂഡല്ലൂർ താലൂക്കുകളിൽ വ്യാപാരി വ്യവസായികൾ ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.
പുലിയുടെ ആക്രമണത്തെ തുടർന്ന് പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്‌റ്റേറ്റിലെ തൊഴിലാളികളുടെ മകൾ നാന്‍സിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. പുലി പിടിച്ചുകൊണ്ടുപോയ കുട്ടിക്കായി തോട്ടം തൊഴിലാളികളും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് തേയിലച്ചെടികള്‍ക്കിടയില്‍ കുഞ്ഞിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തുമ്പോള്‍ ഗുരുതര പരിക്കുകളോടെ ബോധരഹിതയായ അവസ്ഥയിലായിരുന്നു. ഉടൻ കുട്ടിയെ പന്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.