മലയാളം സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ വിജയം ഹെെക്കോടതി റദ്ദാക്കി. സെനറ്റിലേക്കും വിദ്യാര്‍ത്ഥി യൂണിയനിലേക്കും നടന്ന തെരഞ്ഞെടുപ്പാണ് ഹൈക്കോടതി റദ്ദാക്കിയത്. എംഎസ്എഫ് സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
നടപടി ക്രമങ്ങളില്‍ പ്രാഥമികമായി വീഴ്ചയുണ്ടായെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍വകലാശാലയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശം നൽകി. ഒരാഴ്ചയ്ക്കകം നാമനിര്‍ദേശ പത്രിക നല്‍കിയവരുടെ പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി പറഞ്ഞു. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നതിലും സൂക്ഷ്മ പരിശോധന നടത്തുന്നതിലും അട്ടിമറി ഉണ്ടെന്നാരോപിച്ചായിരുന്നു എംഎസ്എഫ് പ്രവർത്തകർ ഹെെക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച മൂന്ന് എംഎസ്എഫ് സ്ഥാനാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായാണ് സൂക്ഷ്മ പരിശോധന നടത്തിയതെന്നും നാമ നിര്‍ദേശ പത്രിക തള്ളിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നടപടി.