രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലം ജനങ്ങൾക്ക് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടല്‍സേതു എന്നാണ് പാലം അറിയപ്പെടുക. മുംബൈയിലെ സെവാരിയിൽ നിന്നു റായ്ഗഡിലെ നവഷേവയിലേക്ക് 21.8 കിലോമീറ്റർ നീളമുള്ള പാലമാണു (മുംബൈ ട്രാൻസ് ഹാർബർ ലിങ്ക്- എംടിഎച്ച്എൽ) ഗതാഗതത്തിനായി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തത്. ഇതോടെ, മുംബൈ – നവി മുംബൈ യാത്രാസമയം രണ്ട് മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയ്ക്കാൻ സാധിക്കും. 2016 ഡിസംബറില്‍ മോദി തന്നെയാണ് പാലത്തിന് തറക്കല്ലിട്ടത്.
ആറു വരിപ്പാതയാണ് പാലം. അടിയന്തര ആവശ്യങ്ങൾക്കായി രണ്ടു വരി അധികമായുണ്ട്. 16.5 കിലോമീറ്റർ കടലിനു മുകളിലൂടെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 17,840 കോടിയിലധികം രൂപയാണ് പാലത്തിന്റെ നിർമാണച്ചെലവ്. കടലിലും നദിയിലും കായലിലുമായി ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ പാലമാണിത്. ലോകത്തിലെ കടൽപ്പാലങ്ങളിൽ നീളംകൊണ്ട് 12ാം സ്ഥാനമാണ് അടൽസേതുവിന്. പാലം വന്നതോടെ വർഷം ഒരുകോടി ലിറ്റർ ഇന്ധന ഉപയോഗം കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.
മാത്രമല്ല, നവി മുംബൈ വിമാനത്താവളത്തിലേക്കു യാത്ര എളുപ്പമാകും. മുംബൈയില്‍ നിന്ന് പുണെ, ഗോവ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള യാത്രാ സമയവും കുറയും.