വഡോദര ബോട്ട് അപകടത്തിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജീവനെടുക്കുന്ന അനാസ്ഥ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് ഗുജറാത്ത്ഹൈക്കോടതി പറഞ്ഞു. അപകടത്തിൽ മുനിസിപ്പൽ അധികൃതരും, കരാറുകാരും അടക്കം 18 പേർക്ക് എതിരെ കോടതി കേസെടുത്തു. ഹരണി തടകത്തിൽ ഉണ്ടായ അപകടത്തിൽ 12 കുട്ടികളും രണ്ട് അധ്യാപകരും ഉൾപ്പെടെ 14 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ദാരുണവും ഞെട്ടിപ്പിക്കുന്നതുമായ സംഭവമായിരുന്നു എന്ന് നിരീക്ഷിച്ച ഗുജറാത്ത് ഹൈക്കോടതി സംഭവത്തിൽ സ്വയം കേസെടുക്കുകയായിരുന്നു. ഒരു അനാസ്ഥയും വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ, സുരക്ഷാ മാർദണ്ഡങ്ങൾ പാലിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാമെന്നും നിരീക്ഷിച്ചു.
ജില്ലാ കളക്ടർ എ.ബി ഗോറിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ അന്വേഷണ സംഘം അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തി. പരമാവധി 14 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 30ലേറെ പേരെ കയറ്റി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ബോട്ടിൽ 2 സുരക്ഷാ ജീവനക്കാർ വേണമെന്ന ചട്ടം പാലിച്ചില്ല, ലൈഫ് ജാക്കറ്റ് അടക്കം സുരക്ഷാസംവിധാനങ്ങൾ ഒന്നും തന്നെ ബോട്ടിൽ ഉണ്ടായിരുന്നില്ല. ബോട്ട് ഡ്രൈവറെയും മാനേജറെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ വൈകീട്ട് 4.30 ഓടെയാണ്, ന്യൂ സൺ റൈസ് സ്‌കൂളിലെ ഒന്നു മുതൽ 6 വരെ ക്ലാസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ കയറിയ വിനോദ സഞ്ചാര ബോട്ട് അപകടത്തിൽപ്പെട്ടത്.