രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യയിലെ വിമാനത്താവളത്തിലിറങ്ങിയത് നൂറിലേറെ വിമാനങ്ങൾ. 7,000ലേറെ അതിഥികളെയാണ് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചത്.
ഇന്നലെ രാവിലെ മുതൽ ഉച്ചയ്ക്കു രണ്ടര വരെ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെ 18 വിമാനങ്ങളാണ് അയോധ്യ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. 17 വിമാനങ്ങൾ അയോധ്യയിൽ നിന്ന് ടേക്ക് ഓഫ് ചെയ്തു. ഇന്നലെയും വിമാനങ്ങളുടെ തിരക്കായിരുന്നു അയോധ്യയിൽ. 90ലേറെ വിമാന സർവീസുകളാണ് ഞായറാഴ്ച അയോധ്യ വിമാനത്താവളത്തിൽ നടന്നത്.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, അനുപം ഖേർ, കൈലാസ് ഖേർ, സച്ചിൻ ടെൻഡുൽക്കർ, അമിതാഭ് ബച്ചൻ, അനിൽ അംബാനി, രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഇന്നലെ രാവിലെ തന്നെ എത്തിയിരുന്നു. ഹേമമാലിനി, ശ്രീശ്രീ രവിശങ്കർ, രജനികാന്ത്, കങ്കണ റണാവത്ത് തുടങ്ങിയവർ ഞായറാഴ്ച തന്നെ നഗരത്തിലുണ്ടായിരുന്നു.