കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 20024 ലെ ലോക്സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ നടന്നു എന്നതലിപ്പുറം ‘ഇന്ത്യ’ സഖ്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും കോണ്‍ഗ്രസിന്റെ ശ്രദ്ധ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമാണെന്നും നിതീഷ് കുമാര്‍ വിമർശനം ഉന്നയിച്ചു.
ഏറ്റവും അവസാനമായി സഖ്യം യോഗം ചേര്‍ന്നത് ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ അന്ന് ഭോപ്പാലില്‍ ഒരു പ്രതിപക്ഷ റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. പിന്നീട് കമല്‍നാഥ് അടക്കമുള്ള നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് റാലി ഒഴിവാക്കുകയായിരുന്നുവെന്നും നിതീഷ് കുമാർ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ നിരന്തരം പോരാടുക എന്നതായിരുന്നു സഖ്യ രൂപീകരിക്കുന്ന സമയത്തെ തീരുമാനം. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിനു ശേഷം കോണ്‍ഗ്രസിൻറെ ശ്രദ്ധ അതിലേക്ക് മാത്രമായി. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തന്നെ സഖ്യത്തിന് മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
മധ്യപ്രദേശിലും രാജസ്ഥാനിലും സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാകണമെന്ന പൊതുനിര്‍ദേശത്തെ പലപ്പോഴും മറികടക്കുന്ന രീതിയാണ് ഉണ്ടായത്. കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യമുണ്ടായി. അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവർ മധ്യപ്രദേശിലെ നിലപാടിനെതിരെ രംഗത്തുവരികയും ആം ആദ്മി പാര്‍ട്ടിഅടക്കം വേറെ മത്സരിക്കുന്ന സാഹചര്യവും ഉണ്ടായെന്നുമാണ് നിതീഷിന്റെ രൂക്ഷവിമര്‍ശനം.