ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഫൈസലിന്റെ അയോഗ്യത റദ്ദാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് പുതിയ വിജ്ഞാപനം ഇറക്കി. മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് നടപടി.
വധശ്രമക്കേസിൽ മുഹമ്മദ് ഫൈസലിന്‍റെ പത്തുവർഷത്തെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരനെന്ന് കണ്ടെത്തിയ ശിക്ഷാവിധിക്ക് സ്റ്റേ ലഭിച്ചിരുന്നില്ല. വധശ്രമക്കേസിൽ രണ്ടാം പ്രതിയാണ് മുഹമ്മദ് ഫൈസല്‍. ഈ സാഹചര്യത്തിലാണ് എംപി സ്ഥാനത്തു നിന്ന് മുഹമ്മദ് ഫൈസൽ അയോഗ്യനാക്കപ്പെട്ടത്. എന്നാൽ, ഇതിനെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചതിനെ തുടർന്ന് സുപ്രീംകോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.
പത്തുവര്‍ഷത്തെ ശിക്ഷ മരവിപ്പിച്ചതോടെ മുഹമ്മദ് ഫൈസലടക്കം നാലുപ്രതികള്‍ക്കും തല്‍ക്കാലം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല.