ആന്ധ്രാപ്രദേശിൽ ദളിത് യുവാവിനെ മണിക്കൂറുകളോളം മർദിച്ച ശേഷം ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ സുഹൃത്ത് അടക്കം ആറ് പേർ അറസ്റ്റിൽ. എൻടിആർ ജില്ലയിലാണ് സംഭവം. കഞ്ചികച്ചേരല ഗ്രാമവാസി ശ്യാം കുമാറിനാണ് മർദ്ദനമേറ്റത്. ശ്യാം കുമാറിൻ്റെ സുഹൃത്തായ ഹരീഷ് റെഡ്ഡിയും മറ്റ് അഞ്ച് പേരുമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
സുഹൃത്തുക്കൾ ചേർന്ന് ശ്യാമിനെ ശിവസായി ക്ഷേത്ര പ്രദേശത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ബലമായി കാറിൽ കയറ്റി ഗുണ്ടൂരിലേക്ക് കൊണ്ടുപോയി നാല് മണിക്കൂറോളം തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നു.
മർദനത്തിൽ യുവാവിൻ്റെ താടിയെല്ല് തകർന്നു. തുടർന്ന് അവശനായി ശ്യാം കുമാർ വെള്ളം ആവശ്യപ്പെട്ടപ്പോഴാണ് പ്രതികൾ ദേഹത്ത് മൂത്രമൊഴിച്ചത്. സംഭവത്തിന് പിന്നാലെ തെലുങ്കുദേശം പാർട്ടിയുടെ (ടിഡിപി) പട്ടികജാതി (എസ്‌സി) സെൽ പ്രതിഷേധവുമായി രംഗത്തെത്തി. ടിഡിപി എസ്.സി സെൽ പ്രസിഡന്റ് എം.എം.എസ് രാജുവിന്റെ നേതൃത്വത്തിൽ കഞ്ചികച്ചാർളയ്ക്ക് സമീപം ഹൈവേ ഉപരോധിക്കുകയും പ്രതിഷേധ ധർണ നടത്തുകയും ചെയ്തു.