ഒഡീഷയിലെ പുരിയിലെ ജഗന്നാഥ രഥയാത്ര ഇന്ന് ആരംഭിക്കും. അത് രണ്ട് ദിവസം നീണ്ടുനില്‍ക്കും, പ്രസിഡന്റ് ദ്രൗപതി മുര്‍മു പരിപാടിയില്‍ പങ്കെടുക്കും. സുരക്ഷാ വിന്യാസം, ഗ്രീന്‍ കോറിഡോര്‍, എഐ അടിസ്ഥാനമാക്കിയുള്ള സിസിടിവി ക്യാമറകള്‍, ഡ്രോണ്‍ സംവിധാനം എന്നിവ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1971ന് ശേഷം ഇതാദ്യമായാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
ലക്ഷക്കണക്കിന് ഭക്തരെ ആകര്‍ഷിക്കുന്ന ഒരു ദിവസത്തെ പരിപാടിയാണ് ഭഗവാന്‍ ജഗന്നാഥനുള്ള രഥയാത്ര. ജ്യോതിഷ പ്രകാരം, ശുഭകരമായ തിഥി ജൂലൈ 7 ന് ആരംഭിച്ച് ജൂലൈ 8 ന് അവസാനിക്കും, ഈ വര്‍ഷം രണ്ട് ദിവസം നീണ്ടുനില്‍ക്കും, ഇത് 1971 ല്‍ അവസാനമായി കണ്ട ഒരു അപൂര്‍വ സംഭവമാണ്. ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു.
രഥയാത്രയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി. അതിരാവിലെ നടന്ന മംഗള ആരതിയിലും അമിത് ഷാ പങ്കെടുത്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും കഴിഞ്ഞ ദിവസം പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഒഡീഷ ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
നൂറ്റാണ്ടുകളുടെ പഴക്കമുളള ജഗന്നാഥ രഥയാത്ര എല്ലാ വര്‍ഷവും നടത്തപ്പെടാറുണ്ട്. ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കാണ് രഥയാത്ര നടക്കുക. ഭഗവാന്‍ ജഗന്നാഥന്റെയും സഹോദരന്‍ ബലഭദ്രന്റെയും സഹോദരി സുഭദ്രയുടെയും യാത്രയെ അനുസ്മരിക്കുന്നതാണ് ഈ യാത്ര. രഥയാത്ര അവസാനിക്കുന്നത് ഗുണ്ടിച്ച ക്ഷേത്രത്തിലാണ്. ‘ബഹുദ യാത്ര’ എന്നറിയപ്പെടുന്ന മടക്കയാത്ര ഒമ്പത് ദിവസത്തിന് ശേഷമാണ് നടത്തപ്പെടുക.