ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഉടന്‍ നടപ്പാക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്മേനോന്‍. ബിഹാറും ഉത്തര്‍പ്രദേശും ഉള്‍പ്പെടെ 12 ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിച്ചെങ്കിലും തലസ്ഥാനത്ത് ഇപ്പോഴും ഒന്നുമില്ല. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് അവരുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനും ക്ഷേമ നടപടികളിലേക്ക് പ്രവേശനം സുഗമമാക്കുന്നതിനും സര്‍ക്കാര്‍ ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കല്‍ അനിവാര്യമാണ്. ട്രാന്‍സ്‌ജെന്റേര്‍സ് ക്ഷേമത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും അവരെ തിരിച്ചറിയുന്നതിനായി വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യണമെന്ന് ഡോ.രാജീവ്‌മേനോന്‍ ആവശ്യപ്പെട്ടു.
ട്രാന്‍സ്‌ജെന്റേസിന് സമൂഹത്തില്‍ ഒരു ഐഡന്റിറ്റി നല്‍കുന്ന ഉപജീവന അവസരങ്ങളും വിദ്യാഭ്യാസ സഹായവും സാമൂഹിക സുരക്ഷയും നല്‍കണം. തമിഴ്‌നാട്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ചണ്ഡീഗഢ്, യുപി, ബിഹാര്‍, പശ്ചിമ ബംഗാള്‍, ത്രിപുര, മിസോറാം തുടങ്ങി 12 സംസ്ഥാനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമനിധി ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടും രാജ്യത്തിന്റെ തലസ്ഥാന നഗരത്തില്‍ ഇത് വരെ ഇത്തരത്തിലൊരു ബോര്‍ഡ് രൂപീകരിച്ചിട്ടില്ല എന്നത് സര്‍ക്കാറിന്റെ വീഴ്ച്ചയാണെന്നും ഡോ.രാജീവ് മേനോന്‍ പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ അഭാവത്തെക്കുറിച്ചും ദേശീയ തലസ്ഥാനത്ത് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം നടപ്പാക്കുന്നതിനെക്കുറിച്ചും കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും പരാതി നല്‍കുമെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമ നയം അനുസരിച്ച് ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ലിംഗമാറ്റ ശസ്ത്രക്രിയ, സൗജന്യ പാര്‍പ്പിടം, വിവിധ പൗരത്വ രേഖകള്‍, ഉപരിപഠനത്തിനുള്ള പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പോടെ സര്‍ക്കാര്‍ കോളേജുകളില്‍ പ്രവേശനം, വരുമാനം-ഉത്പാദന പരിപാടികള്‍ (ഐജിപി) തുടങ്ങിയവ ക്ഷേമങ്ങള്‍ ലഭ്യമാകേണ്ടതുണ്ട്. മാന്യമായ തൊഴിലിലൂടെ ഉപജീവനം തേടുന്ന മൂന്നാം ലിംഗക്കാര്‍ക്ക് പലചരക്ക് കടകള്‍ സ്ഥാപിക്കല്‍, കാന്റീനുകള്‍, തുണി, കയര്‍, അരി, പച്ചക്കറി വില്‍പ്പന തുടങ്ങിയ ചെറുകിട ബിസിനസ്സുകള്‍ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായവും നല്‍കേണ്ടതുണ്ട്. നഗരത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയതായി ഡല്‍ഹി സാമൂഹ്യക്ഷേമ വകുപ്പ് ഒരിക്കല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ മാസങ്ങളായി ഒരു പ്രതികരണവും ഇല്ലാതെ വിജ്ഞാപനം വൈകുകയാണെന്നും ഡോ.രാജീവ്‌മേനോന്‍ ചൂണ്ടിക്കാട്ടി.