പ്രാര്‍ഥന ഫലിക്കാത്തതിനെ തുടർന്ന് ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞയാൾ പിടിയിൽ. ചെന്നൈയിൽ പാരിസ് കോർണറിലുള്ള ക്ഷേത്രത്തിന് നേരെയാണ് മുരളീകൃഷ്ണ എന്നയാള്‍ പെട്രോൾ ബോംബ് എറിഞ്ഞത്. ക്ഷേത്രത്തില്‍ സ്ഥിരമായി ദര്‍ശനത്തിന് എത്താറുള്ള ആളാണ് മുരളീകൃഷ്ണ.
സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല.ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിന് സമീപം ചായക്കട നടത്തുന്ന ആളാണ് മുരളികൃഷ്ണ. ചായക്കടയ്ക്ക് ഉള്ളിൽ നിന്നും മുരളി പെട്രോൾ ബോംബ് നിർമ്മിക്കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ ക്ഷേത്ര പരിസരത്ത് എത്തിയ ഇയാൾ ക്ഷേത്രത്തിന്റെ അകത്തേക്ക് കടക്കുകയും ക്ഷേത്രത്തിന് നേരെ ബോംബ് എറിയുകയുമായിരുന്നു.
ഉടൻ തന്നെ പൂജാരി ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. ക്ഷേത്രത്തിൽ ഉണ്ടായിരുന്ന പൂജാരിയുടെ നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. തുടർന്ന് സമീപത്ത് ജോലിയിലുണ്ടായിരുന്ന ട്രാഫിക്ക് പൊലീസ് എത്തി പ്രതി മുരളികൃഷ്ണയെ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷമുള്ള ചോദ്യം ചെയ്യലിലാണ് മുരളികൃഷ്ണനിൽ നിന്നും വിചിത്രമായ മറുപടി പൊലീസിന് ലഭിക്കുന്നത്.