ഉത്തർപ്രദേശിൽ ഐഎസ്ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേർ അറസ്റ്റിൽ. യുപി പൊലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. റാക്കിബ് ഇമാം അൻസാരി(29), നവേദ് സിദ്ദിഖി (23), മുഹമ്മദ് നൊമാൻ (27), മുഹമ്മദ് നാസിം (23) എന്നിവരാണ് അറസ്റ്റിലായത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഐഎസുമായി ആളുകളെ ബന്ധിപ്പിക്കാൻ ഇവർ ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പ്രതികളിൽ നിന്ന് ഐസിസ് ലേഖനങ്ങളും മൊബൈൽ ഫോണുകളും പെൻഡ്രൈവുകളും പിടിച്ചെടുത്തു. അലിഗഡ് മുസ്ലീം സർവകലാശാലയിൽ നിന്ന് വിവിധ വിഷയങ്ങളിൽ ബിരുദം നേടിയവരാണ് പ്രതികൾ.
പ്രതികൾ ഐഎസുമായി ബന്ധപ്പെട്ട ലേഖനങ്ങൾ സമാന ചിന്താഗതിക്കാരായ ആളുകൾക്കിടയിൽ പ്രചരിപ്പിച്ചിരുന്നു. ആളുകളെ തീവ്രവാദ ഗ്രൂപ്പുമായി ബന്ധപ്പെടുത്തുകയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ “ഭീകര ജിഹാദിന്” മാനസികമായും ശാരീരികമായും തയ്യാറാക്കുകയും ചെയ്തിരുന്നതായും രാജ്യത്തും സംസ്ഥാനത്തും ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നതായും പൊലീസ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കണ്ടെത്തി.