ഐശ്വര്യ റായിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം അബ്ദുല്‍ റസാഖിനെതിരെ വ്യാപക വിമര്‍ശനം. പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്. ലോകകപ്പ് തോല്‍വിയില്‍ ബാബര്‍ അസം നായക പദവിയില്‍ നിന്ന് ഒഴിയണമെന്ന വാദം ഉയര്‍ത്തുന്നതിനിടെയിലായിരുന്നു പരാമർശം.
ബാബറടക്കം പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ ഉദ്ദേശം നല്ലതായത് കൊണ്ട് മാത്രം കാര്യമില്ലെന്നും ‘പാകിസ്ഥാനില്‍ മികച്ച താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും എത്ര കണ്ട് ഉദ്ദേശ്യശുദ്ധിയുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമുണ്ട്’. ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ടു മാത്രം നല്ല കുഞ്ഞു ജനിക്കുമെന്ന് ചിന്തിച്ചാല്‍ അതു നടക്കണമെന്നില്ലെന്നായിരുന്നു അബ്ദുല്‍ റസാഖിന്റെ പരാമർശം.
അബ്ദുള്‍ റസാഖിന്റെ പരാമര്‍ശം കേട്ട് വേദിയിലുണ്ടായിരുന്ന പാക് മുന്‍ നായകന്‍ ഷഹീദ് അഫ്രീദിയും മുന്‍ പേസര്‍ ഉമര്‍ ഗുല്ലും കൈയ്യടിച്ച് ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്തു വന്നതിന് പിന്നാലെ മൂന്ന് പേര്‍ക്കുമെതിരെ കടുത്ത വിമര്‍ശനമാണ് പാകിസ്ഥാനിലടക്കം സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.