മഹാരാഷ്ട്രയിൽ 27കാരനെ നക്സലുകൾ വെടിവച്ച് കൊന്നു. പൊലീസ് ഇൻഫോർമറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. നക്സലുകൾ ഈയാഴ്ച ജില്ലയിൽ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിതെന്ന് പോലീസ് പറഞ്ഞു.
കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലെ കപെവഞ്ച ഗ്രാമത്തിൽ താമസിക്കുന്ന രാംജി അത്റാമാണ് വെടിയേറ്റ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമികൾ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് മൃതദേഹത്തോടൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. അത്‌റാം ഒരു പൊലീസ് ഇൻഫോർമറാണെന്നും ഇയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ടെന്നും, വെടിവെപ്പിൽ ഒരു വനിതാ നക്സൽ കൊല്ലപ്പെട്ടെന്നുമായിരുന്നു കുറിപ്പിലെ ആരോപണം.
അതേസമയം, ഇയാൾ ഇൻഫോർമറാണെന്ന അവകാശവാദം പൊലീസ് തള്ളി. വ്യാഴാഴ്‌ച രാത്രിയിലും ജില്ലയിൽ നക്സലുകൾ ഒരാളെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.