ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു. തുരങ്കം കുത്തനെ തുരക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചു. 100 മണിക്കൂറിനുള്ളിൽ 41 തൊഴിലാളികളെ പുറത്തെത്തിക്കാൻ സാധിക്കുമെന്നാണ് രക്ഷാദൗത്യസംഘത്തിന്റെ വിലയിരുത്തൽ. തുരങ്കത്തിലേക്ക് കുത്തനെ 15 മീറ്ററോളം തുരന്നതായും 86 മീറ്റർ കൂടി തുരന്നാൽ രക്ഷാദൗത്യം വിജയിക്കുമെന്നും എൻഎച്ച്ഐഡിസിഎൽ അധികൃതർ അറിയിച്ചു.
അതേസമയം, തൊഴിലാളികളെ പുറത്തെത്തിക്കാൻ അടിയന്തര നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. തൊഴിലാലികൾക്ക് ഓക്‌സിജനും, ഭക്ഷണവും, വെള്ളവും, മരുന്നുകളും എത്തിച്ച് നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്തരകാശിയെയും യമുനോത്രിയെയും ബന്ധിപ്പിക്കുന്ന നിർമാണം പുരോഗമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നത്. ഇതോടെ തൊഴിലാളികൾ കുടുങ്ങുകയായിരുന്നു. തായ്‌ലൻഡ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരടക്കമാണ് രക്ഷാ പ്രവര്‍ത്തനത്തിനുള്ളത്. ചാർധാം റോഡ് പദ്ധതിയുടെ ഭാഗമാണ് തുരങ്കം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബംഗാൾ, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്.