ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല സുരക്ഷാ അവലോകന യോഗം ചേര്‍ന്നു. തുടര്‍ച്ചയായ ഭീകരാക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. ജമ്മു കശ്മീരില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ്, സൈന്യം, കേന്ദ്ര സായുധ സേന എന്നിവര്‍ക്കിടയിലെ ഏകോപനവും യോഗത്തിൽ വിലയിരുത്തി.
കേന്ദ്രഭരണപ്രദേശത്ത് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി. ഭീകരാക്രമണം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി, ക്രമസമാധാന നില, യുഎപിഎയുമായി ബന്ധപ്പെട്ട കേസുകള്‍, സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഗവര്‍ണര്‍ മനോജ് സിന്‍ഹ, ചീഫ് സെക്രട്ടറി അടല്‍ ദള്ളു, ദേശീയ അന്വേഷണ ഏജന്‍സി ഡിജി ദിനകര്‍ ഗുപ്ത, കേന്ദ്ര റിസര്‍വ് പൊലീസ് സേനയുടെയും അതിര്‍ത്തി സുരക്ഷാ സേനയുടെയും ഡയറക്ടര്‍ ജനറല്‍മാര്‍, ജമ്മു കശ്മീരിലെ ആഭ്യന്തര മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക്ക, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.