ജപ്പാന്റെ പടിഞ്ഞാറന്‍ തീരത്ത് നടന്ന ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 94 ആയി. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടി കടുത്ത തണുപ്പിലും തിരച്ചില്‍ തുടരുന്നുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ നഗരങ്ങളിലൊന്നായ സുസുവില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ഒരു വൃദ്ധനെ ജീവനോടെ കണ്ടെത്തി. തിങ്കളാഴ്ച റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ഇത്രയും നേരം പിടിച്ചുനിന്നതിന് അദ്ദേഹത്തെ അഗ്‌നിശമന സേനാംഗങ്ങള്‍ അഭിനന്ദിച്ചു.
മരിച്ചവരില്‍ 55 പേര്‍ വാജിമ നഗരത്തിലും 23 പേര്‍ സുസുവിലുമാണെന്ന് ഇഷികാവ അധികൃതര്‍ പറഞ്ഞു. മറ്റുള്ളവര്‍ അഞ്ച് അയല്‍ പട്ടണങ്ങളില്‍ നിന്നാണ്. 460-ലധികം പേര്‍ക്ക് പരിക്കേറ്റു, കുറഞ്ഞത് 24 പേരുടെ നില ഗുരുതരമാണ്.
ഭൂകമ്പങ്ങള്‍ വാജിമ പട്ടണത്തില്‍ വലിയ തീപിടുത്തത്തിന് കാരണമായി. കൂടാതെ മേഖലയില്‍ സുനാമിയും മണ്ണിടിച്ചിലും ഉണ്ടായി. നാശം മൂലം ചില വഴികള്‍ വിച്ഛേദിക്കപ്പെട്ടതോടെ, വെള്ളവും ഭക്ഷണവും പുതപ്പും മരുന്നും ഇനിയും എത്താത്ത പ്രദേശങ്ങളെ കുറിച്ച് ആശങ്കകള്‍ വര്‍ദ്ധിച്ചു. പുതപ്പുകള്‍, വെള്ളം, മെഡിക്കല്‍ സപ്ലൈസ് എന്നിവയുള്‍പ്പെടെ 100,000 യുഎസ് ഡോളര്‍ സഹായം വെള്ളിയാഴ്ച അമേരിക്ക പ്രഖ്യാപിച്ചു, കൂടുതല്‍ സഹായം വരുമെന്ന് വാഗ്ദാനം ചെയ്തു.