വയനാട്ടില്‍ ശക്തമായ മഴയിലും അനധികൃത ക്വാറികള്‍ സജ്ജീവമാകുന്നു. ജനവാസ മേഖലകളിലെ ക്വാറികളുടെ പ്രവര്‍ത്തനം വലിയ ദുരന്തം വരുത്തിവെക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വയനാട്ടില്‍ പലയിടത്തും നൂറുകണക്കിന് ചെറുതും വലുതുമായ ക്വാറികളാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. പരിസരത്തുള്ള വീടുകള്‍ അപകട ഭീഷണി നേരിട്ടിട്ട് പോലും ഇതൊന്നും വക വെക്കാതെയാണ് ക്വാറികളില്‍ ഖനനം നടക്കുന്നത്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയക്കെതിരെ ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍ രൂപം കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഹിന്ദുരക്ഷസേനയുടെ സംസ്ഥാന ചെയര്‍മാന്‍ സുനില്‍ മന്നത്ത് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കുമെന്നാണ് സുനില്‍ മന്നത്ത് അറിയിച്ചിരിക്കുന്നത്.
ശക്തമായൊരു മഴ പെയ്താല്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണിത്. ഇവിടെയാണ് മലയുടെ മുക്കിലും മൂലയിലും കൂണുപോലെ ക്വാറികള്‍ ജനജീവിതത്തിന് ഭീഷണിയായി മാറുന്നത്. ഈ വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് എത്തിച്ച് വയനാടിനെ രക്ഷിക്കാനാണ് സുനില്‍ മന്നത്തിന്റെ ശ്രമം. ക്വാറികളിലെ അശാസ്ത്രീയമായ ഖനനം പ്രദേശത്തുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്നു. ഇത്ര വലിയ പ്രകൃതി ചൂഷണം ഉണ്ടായിട്ടും വലിയ ദുരന്തം മുന്നില്‍ കണ്ടിട്ടും പ്രദേശവാസികള്‍ക്ക് പ്രതികരിക്കാന്‍ പേടിയാണ്. പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തിയും പണം കൊടുത്ത് സ്വാധീനിച്ചും നിലനിര്‍ത്തുന്ന സാഹചര്യമാണ് ഇപ്പോള്‍ വയനാട്ടിലുള്ളത്. സാധാരണപ്പെട്ട ജനങ്ങള്‍ ക്വാറി മാഫിയയെ ഭയന്ന് ജീവിക്കേണ്ട അവസ്ഥയാണെന്നും സുനില്‍ മന്നത്ത് പറഞ്ഞു.
വയനാടും കല്‍പ്പറ്റയിലുമെല്ലാം ഇത്തരത്തിലുള്ള ഒട്ടനവധി അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അനിയന്ത്രിതമായ ഖനനവും മണ്ണെടുക്കലുമെല്ലാമാണ് ഉരുള്‍പൊട്ടല്‍ പോലുള്ള വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. വര്‍ഷം കൂടും തോറും ദുരന്തങ്ങള്‍ കൂടിയിട്ടും പുതിയ ക്വാറികള്‍ക്ക് ആരും തടയിടുന്നില്ല. ക്വാറികളുടെ പ്രകൃതി വിരുദ്ധമായ പ്രവര്‍ത്തനം ഭൂപ്രകൃതിയെ സാരമായി ബാധിച്ചിരിക്കുകയാണ്. ക്വാറിയും ഖനനവുമെല്ലാം പരിസ്ഥിതിയെ വിനാശത്തിലേക്ക് നയിക്കുകയാണ്. ക്വാറികളുടെ പ്രവര്‍ത്തനം വയനാടിന്റെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. അധികാരികള്‍ കാണിക്കുന്ന നിസംഗത വന്‍ ദുരന്തങ്ങളിലേക്കാണ് നാടിനെ നയിക്കുന്നതെന്നും സുനില്‍ മന്നത്ത് പറഞ്ഞു.