Newsperseconds.com

സിം-ബൈന്‍ഡിങ് ചട്ടം: വാട്‌സ്ആപ്പിനും ടെലിഗ്രാമിനും നല്‍കിയ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

Whtasapp

വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ മൊബൈല്‍ മെസേജിങ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ സിം-ബൈന്‍ഡിങ് സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ചട്ടം നടപ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന കമ്പനികളുടെ ആവശ്യം പരിഗണിച്ച് സമയപരിധി ഡിസംബര്‍ 31 വരെയാണ് കേന്ദ്രം നീട്ടിയത്.
പ്ലാറ്റ്‌ഫോമുകളില്‍ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് മൊബൈല്‍ ഫോണില്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം മെസേജിങ് ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കൂ എന്നതാണ് സിം ബൈന്‍ഡിങ് ചട്ടം. ഇതിനായി ഉപയോക്താവിന്റെ ഡിവൈസില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ് ആക്ടീവ് സിം കാര്‍ഡുമായി നേരിട്ട് ബന്ധിപ്പിക്കണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
ആപ്പുകളുടെ വെബ് പതിപ്പിനുള്ള നിര്‍ബന്ധിത ആറ് മണിക്കൂര്‍ ലോഗ്-ഔട്ട് ചട്ടം ടെലികോം വകുപ്പ് (ഡിഒടി) ഒഴിവാക്കി. റിസ്‌ക് വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള ലോഗ്-ഔട്ടിലേക്കാണ് മാറുന്നത്. മെസേജിംഗ് പ്ലാറ്റ്ഫോമുകളുടെ വെബ് പതിപ്പില്‍ നിന്ന് ആറ് മണിക്കൂറിന് ശേഷം ഉപയോക്താക്കളെ ലോഗ് ഔട്ട് ചെയ്യണമെന്ന് നേരത്തെ ആപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇപ്പോള്‍, ആറ് മണിക്കൂറിന് പകരം, മെസേജിങ് പ്ലാറ്റ്ഫോമുകളുടെ എഐ അധിഷ്ഠിത അപകടസാധ്യത വിശകലനത്തെ അടിസ്ഥാനമാക്കി ഉപയോക്താക്കളെ ലോഗ് ഔട്ട് ചെയ്യും.
ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുകയാണ് സിം ബൈന്‍ഡിങ് ചട്ടം വഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ മെസേജിങ് ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുന്ന വണ്‍-ടൈം പാസ്വേഡ് വഴിയാണ് ഉപയോക്താവ് ആരാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിനുശേഷം സിം നീക്കുകയോ മാറ്റുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്താലും ആപ്പ് പ്രവര്‍ത്തിക്കും. വെബ് പതിപ്പുകള്‍ ഉപയോഗിക്കുന്നതിന് ഡിവൈസില്‍ സിം ആവശ്യമില്ല. ക്യുആര്‍ കോഡ് വഴിയോ വെബിലൂടെയുള്ള ഒടിപി സ്ഥിരീകരണം വഴിയോ പ്ലാറ്റ്‌ഫോം ലഭ്യമാകും. പുതിയ സിം-ബൈന്‍ഡിങ് ചട്ടങ്ങള്‍ പ്രകാരം ഇത് സാധ്യമാകില്ല. രജിസ്റ്റര്‍ ചെയ്ത സിം ഡിവൈസില്‍നിന്ന് നീക്കം ചെയ്താല്‍ ആപ്പ് പ്രവര്‍ത്തിക്കില്ല.

Share this Article

Leave a Comment