കളമശേരി സ്ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബ്നയുടെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം മലയാറ്റൂർ നീലിശ്വരം എസ് എൻ ഡി പി സ്കൂളിൽ പൊതുദർശനത്തിന് എത്തിച്ചു. അധ്യാപകരും സഹപാഠികളുമടക്കം നിരവധി പേർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി. രാവിലെ പത്തരയോടെയാണ് മൃതദേഹം സ്കൂളിലെത്തിച്ചത്. തുടർന്ന് മൃതദേഹം ലിബ്നയുടെ വീട്ടിലെത്തിച്ചു. വൈകിട്ട് നാല് മണിക്ക് കൊരട്ടി യഹോവയുടെ സാക്ഷികൾ സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അമ്മയെയും സഹോദരനെയും കാണിക്കുന്നതിനാണ് അഞ്ച് ദിവസം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ, ഇവർക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തിലാണ് സംസ്കാരം നടത്താൻ അച്ഛൻ പ്രദീപൻ തീരുമാനിച്ചത്.
സ്ഫോടനത്തിൽ ലിബ്നയ്ക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ലിബ്നയെ രക്ഷിക്കാൻ കഴിഞ്ഞില്ല.