നമീബിയൻ പ്രസിഡൻ്റ് ഹാഗെ ഗിംഗോബ് (82) അന്തരിച്ചു. കാൻസർ രോഗ ബാധിതനായിരിക്കെയാണ് അന്ത്യം. പ്രോസ്റ്റേറ്റ് കാൻസറിനെ അതിജീവിച്ചശേഷം ഗിംഗോബ് 2015 മുതൽ പ്രസിഡന്റ് പദവിയിൽ തുടരുകയായിരുന്നു. നമീബിയയുടെ തലസ്ഥാനമായ വിൻഡ്ഹോക്കിലെ ആശുപത്രിയിലായിരുന്നു മരണം.
പ്രസിഡന്റിന്റെ മരണകാരണം പക്ഷേ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഗിംഗോബിന്റെ വിയോഗത്തോടെ അടുത്ത തെരഞ്ഞെടുപ്പ് വരെ വൈസ് പ്രസിഡൻ്റ് നംഗോലോ എംബുംബയ്ക്കാണ് താത്ക്കാലിക ഭരണച്ചുമതല. കഴിഞ്ഞ മാസമാണ് ഹാഗെ കാൻസർ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്.
1941ലാണ് ഹാഗെ ഗിംഗോബ് ജനിച്ചത്. 1990ൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് മുൻപേ നമീബിയയുടെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു ഹാഗെ. നമീബിയയുടെ ഭരണഘടന തയ്യാറാക്കിയ ബോഡിയുടെ അധ്യക്ഷൻ കൂടിയായിയിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം നേടിയപ്പോൾ നമീബിയയുടെ ആദ്യത്തെ പ്രധാനമന്ത്രിയായി, 2002 വരെ ആ സ്ഥാനത്ത് തുടർന്നു. 2012 ൽ വീണ്ടും പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഗിംഗോബ് വ്യാപാര വ്യവസായ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
TAG;Namibian President Hage Geingob has passed away