തൃശൂര്‍ വിവേകോദയ സ്‌കൂളില്‍ വെടിയുതിർത്ത കേസിലെ പ്രതി ജഗനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളെ തൃശൂര്‍ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലാക്കും. പൊലീസിന്റെ റിപ്പോര്‍ട്ടും പ്രതിയുടെ കുടുംബത്തിന്റെ അപേക്ഷയും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
തോക്കുമായി ക്ലാസ്മുറികളില്‍ എത്തിയ പ്രതി കുട്ടികളെയും അധ്യാപകരെയും തോക്കിന്‍ മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. മുന്‍പ് സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന അധ്യാപകരെ തിരക്കിയാണ് പത്തരയോടെ ജഗന്‍ സ്‌കൂളില്‍ എത്തുന്നത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ എത്തിയ ജഗന്‍ അരയില്‍ കരുതിയ തോക്കെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിക്ക് പുറത്തിറങ്ങിയ ജഗന്‍ ട്രിഗര്‍ വലിച്ചു. ആദ്യം വെടിയൊച്ച. പിന്നാലെ പഴയ ക്ലാസ് ടീച്ചറെ തെരഞ്ഞ് സ്റ്റാഫ് റൂമിലേക്ക് എത്തുകയുമായിരുന്നു. വെടിയുതിർത്ത ശേഷം ഓടുന്നതിനിടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.