അന്തർസംസ്ഥാന സർവീസ് നടത്തുന്ന റോബിൻ ബസിനെതിരെ വീണ്ടും മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. പെര്‍മിറ്റ് ലംഘനം ആരോപിച്ച് തടഞ്ഞ ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. രാത്രി രണ്ടുമണിയോടെയാണ് വന്‍ പൊലീസ് സന്നാഹത്തോടെ ബസ് പിടിച്ചെടുത്തത്. ബസ് പിടിക്കരുതെന്ന് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് നടപടി. തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ യാത്ര ചെയ്താല്‍ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്. ഇതു രണ്ടാം തവണയാണ് റോബിന്‍ ബസ് പിടിച്ചെടുക്കുന്നത്.
ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്റെ പെര്‍മിറ്റ് എന്നി റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. നിയമലംഘനത്തിന് ആഹ്വാനം നല്‍കിയ വ്‌ലോഗര്‍മാര്‍ക്കെതിരെയും കേസെടുക്കാൻ സാധ്യത.
കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെ എരുമേലിയില്‍ വെച്ച് ബസ് തടഞ്ഞെങ്കിലും പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു. എന്നാല്‍, പത്തനംതിട്ട എസ്പി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ബസ് തടഞ്ഞ് കസ്റ്റഡിയിലെടുക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിക്കുകയായിരുന്നു. ബസിന്റെ രേഖകളും പിടിച്ചെടുത്തു. എംവിഡി നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ബസ് ഉടമ ആരോപിച്ചു.
കഴിഞ്ഞ ദിവസവും മോട്ടോർ വാഹന വകുപ്പ് ബസ് തടഞ്ഞ് പിഴ ഈടാക്കിയിരുന്നു. പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഴ. പെർമിറ്റ് ലംഘനം ചൂണ്ടിക്കാണിച്ച് 7,500 രൂപ പിഴയിട്ടു. പിഴ അടച്ച് ബസ് വീണ്ടും സര്‍വ്വീസ് ആരംഭിക്കുകയും ചെയ്തിരുന്നു.