മൈചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്കം, കാലാവസ്ഥാ പ്രേരിതമായ ദുരന്തങ്ങള്‍ക്ക് ഇന്ത്യന്‍ നഗരങ്ങളുടെ ദുര്‍ബലത ഒരിക്കല്‍ കൂടി വെളിച്ചത്തു കൊണ്ടുവന്നു. 2023 ഡിസംബര്‍ 4-ഓടെ 48 മണിക്കൂറിനുള്ളില്‍ 40 സെന്റീമീറ്ററിലധികം മഴ നഗരത്തെ വെള്ളത്തിനടിയിലാക്കി. ചെന്നൈയുടെ ദുരവസ്ഥ ഇന്ത്യ അഭിമുഖീകരിക്കുന്ന വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ്.
മൈചോങ് ചുഴലിക്കാറ്റ് ഒരുപാട് ആളുകളെ കൊല്ലുകയും ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും കോടികളുടെ നാശനഷ്ടവുമാണ് വരുത്തി വെച്ചത്. ഒരുപാട് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ വെള്ളത്തിനടിയിലായി. റോഡുകളിലെ വെള്ളക്കെട്ടിലൂടെ ഒഴുകുന്ന കാറുകളും വാഹനങ്ങളും നഗരത്തിന്റെ ദുസ്സഹമായ അവസ്ഥയെ വ്യക്തമായി എടുത്ത് കാട്ടുന്ന ചിത്രങ്ങളാണ്.
കഴിഞ്ഞ ദിവസങ്ങളിലെ വെള്ളപ്പൊക്കവും നാശവും ഒരു ചുഴലിക്കാറ്റിന്റെ ഫലമാണെങ്കിലും, നാശത്തിന്റെ വ്യാപ്തിക്ക് അത് മാത്രമല്ല കാരണം. ചെന്നൈ വെള്ളപ്പൊക്കത്തില്‍ മുങ്ങുന്നത് ഇത് ആദ്യമായിട്ടല്ല, വടക്കുകിഴക്കന്‍ മണ്‍സൂണില്‍ നിന്നുള്ള കനത്ത മഴയെത്തുടര്‍ന്ന് 2015 ലെ ചരിത്രപരമായ വെള്ളപ്പൊക്കത്തില്‍ നഗരം മുങ്ങി. അപര്യാപ്തമായ നഗര ആസൂത്രണത്തിന്റെയും മോശം സ്ഥാപന ശേഷിയുടെയും അനന്തരഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഈ വെളളപ്പൊക്കവും ഒരു ഉണര്‍വാണ് നല്‍കിയത്.
ഇത്തരം വെള്ളപ്പൊക്കത്തിന്റെ കാരണങ്ങള്‍ ബഹുമുഖമാണ്. കനത്ത മഴ, അപര്യാപ്തമായ ഡ്രെയിനേജ് സംവിധാനങ്ങള്‍, ഉയര്‍ന്ന ഡിസ്ചാര്‍ജ് അളവ് നിയന്ത്രിക്കാനുള്ള നദികളുടെ കഴിവില്ലായ്മ എന്നിവയാണ് പ്രാഥമിക സംഭാവനകള്‍. അതില്‍ നഗരവല്‍ക്കരണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രധാന ജലാശയങ്ങളിലെയും പരിസ്ഥിതി ലോല മേഖലകളിലെയും കൈയേറ്റങ്ങള്‍ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ചെന്നൈയുടെ കാര്യത്തില്‍, വെള്ളം കാര്യക്ഷമമായി ഒഴുകിപ്പോകുന്നതില്‍ പരാജയപ്പെട്ടിരുന്നു.