ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ ഇന്ത്യയ്ക്ക് ആശ്വാസകരമായ വാർത്ത. ഹോർമൂസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകി. പുഷ്പക്യും പരിമൾയും എന്ന കപ്പലുകളാണ് കടലിടുക്കിലൂടെ യാത്ര തുടരാൻ അനുമതി ലഭിച്ചത്. എന്നാൽ മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്നും അമേരിക്ക, ഇസ്രയേൽ എന്നിവയുമായി ബന്ധപ്പെട്ട കപ്പലുകൾ തടയുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള സൗഹൃദ ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത യാത്ര അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, സംഘർഷാവസ്ഥയും ഇന്ധന വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലഫോണിൽ സംസാരിച്ചു. അതേസമയം രാജ്യത്ത് എൽപിജി വിതരണത്തിൽ തടസ്സം ഉണ്ടാകാതിരിക്കാനായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്രം നിർദേശം നൽകി. എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഉണ്ടാകാതിരിക്കാനും ക്രമസമാധാനം ഉറപ്പാക്കാനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.