ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും ഹോര്‍മുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും ആഗോള എണ്ണവില വീണ്ടും കുതിക്കാൻ കാരണമായി. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് വീണ്ടും 100 ഡോളർ കടന്നു. ദിവസങ്ങൾക്കു മുമ്പ് സംഘർഷം രൂക്ഷമായപ്പോൾ ബ്രെൻറ് ക്രൂഡ് വില 120 ഡോളർ വരെ ഉയർന്നിരുന്നു. പിന്നീട് യുദ്ധം അവസാനിക്കുമെന്ന സൂചനകൾ വന്നതോടെ വില കുറച്ച് താഴ്ന്നെങ്കിലും അത് താൽക്കാലിക ആശ്വാസമാത്രമാണെന്ന സൂചനയോടെ വീണ്ടും ഉയർച്ച തുടരുകയാണ്.
അതേസമയം ആഗോള വിപണിയിലെ സമ്മർദ്ദം കുറയ്ക്കാൻ അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി അടിയന്തര നീക്കവുമായി രംഗത്തെത്തി. ഏകദേശം 400 ദശലക്ഷം ബാരൽ എണ്ണ വിപണിയിലേക്ക് ഇറക്കാനാണ് ഐഇഎയുടെ തീരുമാനം. ഇതിനൊപ്പം അമേരിക്ക അവരുടെ തന്ത്രപ്രധാന പെട്രോളിയം ശേഖരത്തിൽ നിന്ന് 172 ദശലക്ഷം ബാരൽ എണ്ണ പുറത്തിറക്കാനും പദ്ധതിയിട്ടിട്ടുണ്ട്. കാനഡ, അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്, ജര്‍മ്മനി, ബ്രിട്ടന് തുടങ്ങിയ പ്രമുഖ വ്യാവസായിക രാജ്യങ്ങളുടെ ഊർജ്ജ മന്ത്രിമാർ പാരീസില്‍ യോഗം ചേർന്നതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. എന്നിരുന്നാലും മേഖലയിൽ തുടരുന്ന സംഘർഷവും അനിശ്ചിതത്വവും എണ്ണവില ഇനിയും ഉയരാൻ ഇടയാക്കുമെന്ന ആശങ്ക തുടരുന്നു.