യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹര്‍ജി ഈ മാസം 17ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷത്തിലെ നാലാം പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിന് പിന്നാലെ രാഹുലിന്റെ ജാമ്യാപേക്ഷയും വഞ്ചിയൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (3) ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈ മാസം 22വരെ രാഹുലിനെ റിമാന്‍ഡില്‍ വിട്ടു. വൈദ്യ പരിശോധനയില്‍ രാഹുലിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് റിപ്പോര്‍ട്ട് വന്നതോടെയാണ് ജാമ്യാപേക്ഷ തള്ളിയത്.
സമരത്തിനിടെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പൊലീസിനെ പട്ടികകൊണ്ട് അടിച്ചുവെന്ന് ജാമ്യാപേക്ഷ എതിര്‍ത്ത് പൊലീസ് കോടതിയില്‍ പറഞ്ഞു. അനുമതിയില്ലാത്ത സമരം , പൊതുമുതല്‍ നശിപ്പിക്കല്‍, കൃത്യനിര്‍വ്വഹണത്തില്‍ തടസം വരുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിട്ടുളളത്.