പത്തനംതിട്ട മൈലപ്രയിൽ വയോധികൻ കടമുറിയ്ക്കുള്ളിൽ കൊല ചെയ്യപ്പെട്ട സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. തമിഴ്നാട് സ്വദേശി മുത്തുകുമാറാണ് അറസ്റ്റിലായത്. തമിഴ്നാട് വിരുതനഗറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിലായി.
ചുടുകാട്ടിൽ ആണ് പ്രതി ഒളിവിൽ കഴിഞ്ഞതെന്നും മുത്തു കുമാർ കൊടും ക്രിമിനലാണെന്നും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ മുൻപ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു വാഹനവും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
വ്യാപാരിയായ ജോർജ്ജാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിയാണ് ജോർജ് മരിച്ചതെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ശരീരത്തിൽ മറ്റ് പരിക്കുകളില്ല. കവർച്ചയ്ക്കിടെയാണ് കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം.