കെപിസിസി നേതൃത്വത്തില്‍ നിന്ന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്ന വിമര്‍ശമനവുമായി കെഎസ്‌യു. സമരത്തിന്റേയും പ്രതിഷേധത്തിന്റേയും പേരില്‍ കേസില്‍പ്പെടുന്നവര്‍ക്ക് നേതൃത്വത്തില്‍ നിന്ന് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന് ഉള്‍പ്പെടെയുള്ള പരാതികളാണ് കെഎസ്‌യു ഉന്നയിക്കുന്നത്. ഇത് പ്രവര്‍ത്തകരുടെ മനോവീര്യത്തെ ബാധിക്കുന്നതാണെന്നും കെഎസ്‌യു വിമര്‍ശിച്ചു. ലോക്‌സഭാ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വിളിച്ച പോഷകസംഘടനാ നേതാക്കളുടെ യോഗത്തിലാണ് പ്രവർത്തകർ വിമര്‍ശനം ഉന്നയിച്ചത്. പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന് ദീപാദാസ് മുന്‍ഷി കെഎസ് യു നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.
സമരത്തിന്റെ പേരില്‍ കേസില്‍ പെടുന്നവരെ നേതൃത്വം സഹായിക്കുന്നില്ല. ജാമ്യത്തുക കെട്ടിവയ്ക്കാന്‍ പോലും വൈകുന്നു തുടങ്ങിയ കാര്യങ്ങളാണ് നേതൃത്വം ചൂണ്ടിക്കാട്ടിയത്. യൂത്ത് കോണ്‍ഗ്രസിന് കെപിസിസിയില്‍ നിന്ന് ലഭിക്കുന്ന പിന്തുണ തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും കെഎസ്‌യു യോഗത്തില്‍ പറഞ്ഞു.
സമരങ്ങളുടെ ഭാഗമായുണ്ടാകുന്ന മര്‍ദനങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവർക്കും കെപിസിസി വേണ്ട സഹായങ്ങൾ നൽകുന്നില്ല. കെഎസ്‌യു നേതാക്കളുടെ പ്രശ്‌നങ്ങളില്‍ കെപിസിസി നേതാക്കള്‍ ഇടപെടുന്നത് വളരെ വൈകിയാണ്.