തിരുവനന്തപുരം: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് കാന്‍. സംഭവത്തില്‍ രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പന്തീരങ്കാവിലെ ഗാര്‍ഗിക പീഡനം ഇന്നലെയാണ് ശ്രദ്ധയില്‍ പ്പെടുന്നത്. സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന ഇത്തരം കേസുകള്‍ കേള്‍ക്കുമ്പോള്‍ അതിശയം തോന്നുകയാണ്. അതിനെ കുറിച്ച് സംസാരിക്കുന്നത് തന്നെ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. എങ്ങനെയാണ് മനുഷ്യര്‍ക്ക് ഇങ്ങനെ പെരുമാറാന്‍ കഴിയുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പെണ്‍കുട്ടിയെ കാണാന്‍ പോവുന്നത് തീരുമാനിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ യുവതിയെയാണ് ഭര്‍ത്താവ് രാഹുല്‍ ക്രൂരമായി മര്‍ദ്ദിച്ചത്. സ്ത്രീധനം കുറഞ്ഞുവെന്ന പേരിലാണ് രാഹുല്‍ ഭാര്യയെ അക്രമിച്ചത്. മര്‍ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും തലയിലും നെറ്റിയിലും മര്‍ദിച്ചെന്നും യുവതി പറഞ്ഞു. ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. രാഹുല്‍ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു. തന്നെ ഭര്‍ത്താവ് രാഹുല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടും വീട്ടുക്കാര്‍ ആരും വഴക്കില്‍ ഇടപ്പെട്ടില്ലെന്നും യുവതി വ്യക്തമാക്കി. കോട്ടയം സ്വദേശികളായ രാഹുലും കുടുംബവും കുറച്ചുകാലം മുമ്പാണ് കോഴിക്കോട് പന്തീരങ്കാവില്‍ താമസം തുടങ്ങിയത്. മാട്രിമോണി വഴിയാണ് വിവാഹം നടന്നത്.
അതേ സമയം, രാഹുലിനായുള്ള അന്വേഷണം തുടരുകയാണ്. രണ്ട് ദിവസമായിട്ട് രാഹുലിനെ കാണാനില്ല. എവിടെ പോയെന്ന് അറിയില്ലെന്നാണ് രാഹുലിന്റെ വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ നിലവില്‍ രാഹുല്‍ സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി കേരള പൊലീസ് ഇന്റര്‍പോളിന്റെ സഹായം തേടും. കേസില്‍ യുവതിയുടേയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. കേസില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. എസിപി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.