Newsperseconds.com

25 രൂപയുടെ കുപ്പായമേ ഇടു, കീറിപ്പറിഞ്ഞ പാന്റേ ഇടു, പാവപ്പെട്ട എഡിജിപി; കവടിയാറില്‍ പണിയുന്നത് കൊട്ടാരം; അന്വേഷണം നടത്തണം; എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി പിവി അന്‍വര്‍

Untitled 1

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ വിടാതെ പിന്തുടര്‍ന്ന് സിപിഎം എംഎല്‍എ പി വി അന്‍വര്‍. വീണ്ടും ഗുരുതര ആരോപണവുമായാണ് പിവി അന്‍വര്‍ എത്തിയത്. തിരുവനന്തപുരത്ത് എം ആര്‍ അജിത് കുമാര്‍ സ്ഥലം വാങ്ങി കൊട്ടാര പോലൊരു വീട് പണിയുന്നുവെന്നും ഇതിനുള്ള പണം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നും പിവി അന്‍വര്‍ ആരോപിച്ചു. വീട് പണിയുന്നതിന്റെ രേഖകള്‍ കിട്ടിയിട്ടില്ല. എന്നാല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോയി അന്വേഷിച്ചാല്‍ ഇതിന്റെ സത്യാവസ്ഥ അറിയാന്‍ സാധിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതിലും എഡിജിപി എം ആര്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് ആരോപിച്ച് പി വി അന്‍വര്‍ ഫോണ്‍ സന്ദേശം പുറത്തുവിട്ടു. കേസ് അന്വേഷിച്ച സംഘത്തില്‍ ഉണ്ടായിരുന്നത് എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥന്റെ ഫോണ്‍ സന്ദേശമാണ് അന്‍വര്‍ പുറത്തുവിട്ടത്. സോളാര്‍ കേസ് അന്വേഷണം അട്ടിമറിച്ചതില്‍ അജിത് കുമാറിന് പങ്കുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തുവിട്ടതെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘അജിത് കുമാര്‍ ഒരു വലിയ കൊട്ടാരം പണിയുന്നുണ്ട്. കവടിയാര്‍ കൊട്ടാരം കേട്ടിട്ടുണ്ടോ, നാടിന്റെ അഭിമാനമാണ് ആ കൊട്ടാരം. അതിന്റെ കോമ്പൗണ്ടില്‍ വ്യവസായി എം എ യൂസഫലിക്ക് വീടുണ്ട്. ഹെലിപാഡുമുണ്ട്. ഇതിന് തൊട്ടടുത്ത് പത്തു സെന്റ് സ്ഥലമാണ് അജിത് കുമാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.12 സെന്റ് അദ്ദേഹത്തിന്റെ അളിയന്റെ പേരിലാണ്. കോര്‍പ്പറേഷനില്‍ പ്ലാന്‍ പരിശോധിച്ചാല്‍ മനസിലാകും.12000 ചതുരശ്ര അടിയാണോ, 15000 ചതുരശ്ര അടിയാണോ എന്ന കാര്യം അറിയില്ല. പരിശോധിക്കണം. ഈ ചങ്ങാതിയാണ് സ്ഥലം വാങ്ങിയത്. കവടിയാര്‍ കൊട്ടാരത്തിന് സമീപം സെന്റിന് 60 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെ വിലയുണ്ട്. യൂസഫലി തലസ്ഥാനത്ത് ഒരു സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍ ഊഹിക്കാലോ, ആ പ്രദേശത്തിന്റെ പ്രാധാന്യം. അതിനടുത്താണ് ഈ സ്ഥലം. ഒരു അഴിമതിയുമില്ല, കള്ളക്കച്ചവടവുമില്ല, ഹവായ് ചെരിപ്പേ ഇടു, 25 രൂപയുടെ കുപ്പായമേ ഇടു, കീറിപ്പറിഞ്ഞ പാന്റേ ഇടു, പാവപ്പെട്ട എഡിജിപി, ഇക്കാര്യം അന്വേഷിക്കണം’ എന്ന് പരിഹസിച്ച് കൊണ്ടാണ് പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്.

 

 

Share this Article

Leave a Comment