കല്ലടിക്കോട്: പാലക്കാട് പനയമ്പാടത്ത് നടന്ന അപകടത്തിന്റെ നടുക്കം മാറാതെ മരണപ്പെട്ട ഇര്‍ഫാനയുടെ ഉമ്മ. ഇര്‍ഫാനയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയതായിരുന്നു ഉമ്മ. വിദ്യാര്‍ത്ഥിനികള്‍ നടന്നു വരുന്നത് അവര്‍ കാണുന്നുണ്ടായിരുന്നു. ഇതിനിടെയാണ് സിമന്റ് ലോറി അപ്രതീക്ഷിതമായി പാഞ്ഞുകയറിയത്. തന്റെ മകളുടെ വിയോഗം കണ്‍മുന്നില്‍ കണ്ട ഉമ്മ മരവിപ്പിലാണ് ഇപ്പോഴും. തന്റെ കയ്യകലത്തില്‍ മകളെ മരണം കവര്‍ന്നെടുത്ത ഷോക്കിലാണ് ഉമ്മ ഇപ്പോഴും.
വിദ്യാര്‍ത്ഥിനികള്‍ക്ക് മേല്‍ ലോറി മറിഞ്ഞതോടെ ഇര്‍ഫാനയുടെ ഉമ്മ ഓടിയെത്തി. ഈ സമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അജ്നയും സ്ഥലത്തുണ്ടായിരുന്നു. ഇര്‍ഫാനയുടെ അമ്മയെ ചേര്‍ത്തുപിടിച്ചത് അജ്നയും ആര്‍ത്തുകരഞ്ഞു. അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികളില്‍ ചിലരെ തിരിച്ചറിയാന്‍ കഴിയാതെയാണ് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. മക്കള്‍ക്ക് സംഭവിച്ച ദുരന്തം വീട്ടുകാര്‍ അറിഞ്ഞതും വൈകിയായിരുന്നു. കുട്ടികള്‍ സ്ഥിരമായി മറ്റൊരു വഴിയിലൂടെയാണ് സ്‌കൂളിലേക്ക് പോകുന്നത്. അടുത്തിടെയാണ് ദേശീയപാതയിലൂടെ സ്‌കൂളിലേക്ക് വന്നുപോയി തുടങ്ങിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. കുട്ടികളുടെ മരണവാര്‍ത്ത ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്.
ചെറുവള്ളി ഗ്രാമത്തില്‍ അടുത്തടുത്ത വീടുകളിലായാണ് ഇര്‍ഫാനയും നിദയും റിദയും ആയിഷയും താമസിച്ചിരുന്നത്. ചെറുപ്പം മുതല്‍ നാലു പേരും ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ്. മദ്രസയിലും ഒന്നിച്ചാണ് പഠിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഉണ്ടായ അപകടം നാല് പേരുടേയും ജീവനെടുത്തത്. അടുത്തടുത്തായാണ് നാലും പേരേയും ഖബറടക്കുന്നത്.