തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അനുമതി നൽകിയില്ല. എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് മന്ത്രിസഭയ്ക്ക് മുന്നിൽ നയപ്രമേയം അവതരിപ്പിച്ചെങ്കിലും ഘടകകക്ഷി മന്ത്രിമാർ കൂടുതൽ ചര്‍ച്ച ആവശ്യപ്പെട്ടു.
കള്ളുഷാപ്പുകളുടെ ക്ലാസിഫിക്കേഷന്‍, ദൂരപരിധി, ഡ്രൈഡേ ഒഴിവാക്കൽ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടു. കള്ളുവ്യവസായത്തെ ശക്തിപ്പെടുത്താൻ കള്ളുഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകി ക്ലാസിഫൈഡ് ഷാപ്പുകളായി മാറ്റാനുള്ള നിർദേശം പുതുക്കിയ നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ട് കള്ളുഷാപ്പുകൾക്കിടയിലെ ദൂരപരിധി കുറയ്ക്കാനുള്ള ആവശ്യം നിലനിൽക്കുന്നു. പുതിയ ഷാപ്പുകൾ അനുവദിക്കുമ്പോൾ ദൂരപരിധി സംബന്ധിച്ച അവ്യക്തത തുടരുന്നതിനാൽ അതിനെക്കുറിച്ചും കൂടുതൽ ചര്‍ച്ച ആവശ്യമാണ്.
മാസം ഒന്നാം തീയതിയിലെ ഡ്രൈഡേ പൂര്‍ണമായും ഒഴിവാക്കുന്നതിന് കൂടുതൽ ചര്‍ച്ച വേണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഡ്രൈഡേ ദിവസം മദ്യം വിളമ്പുന്നതിന് അനുമതി നൽകാനുള്ള കാര്യത്തിലും മന്ത്രിമാർ വിശദമായ ചര്‍ച്ച ആവശ്യപ്പെട്ടു.
ഇടതുമുന്നണിയിലും ഉദ്യോഗസ്ഥ തലത്തിലും കൂടുതൽ ചര്‍ച്ചകൾ നടത്തിയ ശേഷം പുതിയ മദ്യനയം വീണ്ടും മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് സൂചന.