ശബരിമലയിൽ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാൻ വൈകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇതു സംബന്ധിച്ച ചർച്ച വിവിധ കമ്പനികളുമായി ചർച്ച നടത്തുന്നുണ്ടെന്നും വെെകാതെ തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സന്നിധാനത്ത് 6.65 ലക്ഷം ടിൻ ഉപയോഗ ശൂന്യമായ അരവണയാണ് കെട്ടിക്കിടക്കുന്നത്.
അരവണ നീക്കം ചെയ്യാൻ സ്വകാര്യ വളം കമ്പനികളില്‍ നിന്നുള്‍പ്പടെ താത്പര്യപത്രം ക്ഷണിക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ചിരുന്നു. വനത്തിൽ ഇവ നശിപ്പിക്കാനാകില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
ഏലക്കയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 6.65 ലക്ഷം ടിന് വിതരണം ചെയ്യാതെ മാറ്റിയത്. മാളികപ്പുറത്തിന് സമീപത്തെ ഗോഡൗണിലാണ് നിലവിൽ ഇവ സൂക്ഷിച്ചിരിക്കുന്നത്.
6.65 ലക്ഷം ടിൻ അരവണ ഒഴിവാക്കേണ്ടി വന്നതോടെ ഏഴു കോടി രൂപയുടെ നഷ്ടമാണ് ദേവസ്വം ബോർഡിനുണ്ടാകുക. ഇവ നശിപ്പിക്കാൻ ബോർഡിന് സുപ്രിംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ, സർക്കാർ സഹായത്തോടെ മാത്രമേ ഇത് ചെയ്യാൻ കഴിയു എന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്.