വയനാട് സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ ഒരാളെ കൊലപ്പെടുത്തിയ നരഭോജി കടുവയെ കണ്ടെത്താൻ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ച് വനം വകുപ്പ്. 80 പേരടങ്ങിയ സ്‌പെഷ്യല്‍ ടീമിനെയാണ് നിയോഗിച്ചത്. ഡോക്ടര്‍, ഷൂട്ടേഴ്‌സ്, പട്രോളിംഗ് ടീം എന്നിവര്‍ ഉള്‍പ്പെടുന്നതാണ് ടീം.
ലൈവ് ട്രാപ്പ് ക്യാമറ ഉള്‍പ്പടെ 25 ക്യാമറകള്‍, കൂടുകള്‍, തോക്ക് എന്നിവയും ടീമിന്റെ ആവശ്യത്തിനായി അനുവദിച്ചതായി വനം- വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. വനം വകുപ്പ് പ്രദേശത്ത് സദാ ജാഗരൂകരായി പ്രവര്‍ത്തിക്കുകയാണെന്നും പ്രദേശവാസികള്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം പുല്ലരിയാൻ പോയ കർഷകൻ 90 ഏക്കറിന് സമീപം കടുവയെ കണ്ടെന്ന് അറിയിച്ചതോടെ മാരമല, ഗാന്ധിനഗർ, 90 ഏക്കർ വനമേഖല കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.