ഉത്തരാഖണ്ഡ് വഖഫ് ബോർഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന മദ്രസകളില്‍ ശ്രീരാമൻ്റെ കഥ സിലബസിൻ്റെ ഭാഗമാക്കാൻ നീക്കം. ഈ വർഷം മാർച്ചില്‍ ആരംഭിക്കുന്ന സെഷനില്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യ ടുഡേ, ഡെക്കാൺ ഹെറാൾഡ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
ഡോ. എപിജെ അബ്ദുല്‍ കലാമിൻ്റെ പേരില്‍ ആരംഭിക്കുന്ന ആധുനിക മദ്രസകളിലാണ് എൻസിഇആർടി സിലബസ് പഠിപ്പിക്കുക. മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമൻ്റെ ജീവിതകഥ മദ്രസയിലെ വിദ്യാർഥികളെ പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങള്‍ അവരുടെ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണെന്നും വഖഫ് ബോർഡ് ചെയർമാൻ വ്യക്തമാക്കി. ഉത്തരാഖണ്ഡില്‍ വഖഫ് ബോർഡിന് 117 മദ്രസകളുണ്ട്. ബാക്കിയുള്ള 415 മദ്രസകള്‍ മദ്രസ ബോർഡിന് കീഴിലാണ് വരുന്നത്.