മണിപ്പൂരിലെ വംശീയ സംഘര്‍ഷത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. സമാധാനം പുനഃസ്ഥാപിക്കപ്പെടാതെ ഇന്നും പലയിടത്തും സംഘര്‍ഷങ്ങള്‍ തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇപ്പോഴും ജീവിതം കഴിച്ചുകൂട്ടുകയാണവര്‍. കനത്ത കേന്ദ്രസേനയെ വിന്യസിച്ചിട്ടും കൃത്യമായ ഇടവേളകളില്‍ അക്രമം പൊട്ടിപ്പുറപ്പെടുന്നു.
ഒന്നാം വാര്‍ഷികം പ്രമാണിച്ച് വീണുപോയ വീരന്മാരോടുള്ള ആദരവിന്റെ അടയാളമായി എല്ലാ വ്യാപാര സ്ഥാപനങ്ങളും മാര്‍ക്കറ്റുകളും ഈ ദിവസം അടച്ചിടാന്‍ ഐടിഎല്‍എഫ് ആവശ്യപ്പെട്ടു, കൂടാതെ മരിച്ചവരോടുള്ള ആദരസൂചകമായി കരിങ്കൊടി ഉയര്‍ത്താനും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവര്‍ക്ക് ആദരമായി ഗണ്‍ സല്യൂട്ട് നല്‍കാനും ആഹ്വാനമുണ്ട്. മെഴുകുതിരി തെളിച്ച് പ്രകടനവും നടത്തും.
മെയ് മൂന്നിനാണ് മണിപ്പൂരില്‍ മെയ്‌തെയ് – കുക്കി വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ കുക്കിയിലും മെയ്റ്റീസിലും പെട്ട മൊത്തം 224 പേര്‍ കൊല്ലപ്പെടുകയും 60,000-ത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കലാപത്തില്‍ മണിക്കൂറുകള്‍ കൊണ്ടാണ് ഒരു സംസ്ഥാനം രണ്ടായി പിളര്‍ന്നത്. ഒന്നിച്ച് ജീവിചച്വര്‍ പെട്ടെന്ന് ചോരയ്ക്കായി ആക്രമണം തുടര്‍ന്നു. കുക്കി – മെയ്‌തെയ് വനിതകള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. കലാപം ആരംഭിച്ച് ഒരു വര്‍ഷം ആകുമ്പോള്‍ ഭീതി തുടരുകയാണ് മണിപ്പൂരില്‍. ക്യാമ്പുകളില്‍ അഭയം പ്രാപിച്ചവര്‍ ഇപ്പോഴും അവിടെ തുടരുകയാണ്. അതേ സമയം, സംഘര്‍ഷം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.